Skip to main content

നാം കേട്ടിട്ടില്ലാത്ത മഗല്ലൻ!

 ലോക സഞ്ചാരിയായ മഗല്ലനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്. ഭൂമി ചുറ്റി സഞ്ചരിച്ച് അത് ഉരുണ്ടതാണെന്ന് തെളിയിച്ച ആളെന്ന പേരിലാവും നിങ്ങൾ മഗല്ലനെ അറിഞ്ഞിട്ടുണ്ടാവുക. എന്നാൽ നിങ്ങൾ കേൾക്കാൻ സാധ്യതയില്ലാത്ത കുറച്ച് മഗല്ലൻ വിശേഷങ്ങളാണ് ഇനി വായിക്കുവാൻ പോകുന്നത്. ഒന്നാമതായി പോർട്ടുഗീസുകാരനായ മഗല്ലന്റെ ശരിയായ നാമം അതല്ല എന്നതാണ്. ഫെർണാവോ മഗല്യാസ്‌ (Fernão de Magalhães) എന്നാണ് മഗല്ലന്റെ പോർട്ടുഗീസ് പേര്. ഇത് പിന്നീട് ഫെർഡിനാൻഡ് മഗല്ലൻ , അല്ലെങ്കിൽ മജല്ലൻ എന്നൊക്ക അറിയപ്പെടുവാൻ തുടങ്ങി. 1505 ൽ കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർമിച്ച ഫ്രാൻസിസ്കോ അൽ‌മേഡയുടെ കൂടെ  (Francisco de Almeida) മഗല്ലൻ കേരളത്തിലും എത്തിയിട്ടുണ്ട്. അന്ന് 25 വയസായിരുന്നു മഗല്ലന്റെ പ്രായം.  കേരളത്തിലും, ഗോവയിലുമായി പിന്നീട് 8 വർഷങ്ങൾ മഗല്ലൻ ഇന്ത്യയിലാണ് ചിലവഴിച്ചത്. അതിനാൽ മഗല്ലൻ ഒരു പക്ഷെ അന്നത്തെ പ്രാചീന മലയാളം കേട്ടാൽ മനസിലാവുന്ന ഒരാൾ ആയിരുന്നിരിക്കുവാൻ സാധ്യതയുണ്ട്.


പിന്നീട് 1513 ൽ മൊറോക്കോയിൽ അറബികളുമായി നടന്ന യുദ്ധത്തിൽ ഒരു കുന്തം മഗല്ലന്റെ മുട്ടിൽ തുളച്ചു കയറുകയും അത് ജീവിതകാലം മുഴുവൻ ഒരു മുടന്ത് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. അതെ! ലോകസഞ്ചാരിയായ മഗല്ലൻ നടക്കുവാൻ പ്രയാസമുള്ള ഒരാൾ ആയിരുന്നു. പോർട്ടുഗീസുകാരനായ മഗല്ലൻ പക്ഷെ തന്റെ ലോകസഞ്ചാരം നടത്തിയത് അയൽരാജ്യമായ സ്പെയിനിനു വേണ്ടിയാണ്. ലോകം ചുറ്റിക്കറങ്ങുവാനും, ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കാനുമൊന്നുമല്ല മഗല്ലൻ കടൽയാത്രയ്ക്ക് ഇറങ്ങിയത്. കിഴക്കുള്ള, ഇന്നത്തെ ഇന്തോനേഷ്യയുടെ ഭാഗമായ സ്‌പൈസ് ഐലന്റുകളിലേക്ക് പടിഞ്ഞാറോട്ട് സഞ്ചരിച്ച് ഒരു കുറുക്കുവഴി കണ്ടെത്തുക, ഇത് മാത്രമായിരുന്നു മഗല്ലന്റെ ഉദ്യേശം. 

മുഴുവനും ടാർ പുരട്ടിയ, കറുത്ത നിറമുള്ള അഞ്ചു കപ്പലുകളിലാണ് മഗല്ലൻ യാത്ര തുടങ്ങിയത്. ട്രിനിഡാഡ് എന്ന കപ്പലിൽ ആയിരുന്നു മഗല്ലന്റെ യാത്ര. കൂടെ മഗല്ലന്റെ ഒരു പുത്രനും, ഒട്ടനവധി ബന്ധുക്കളും നാവികരായി പല കപ്പലുകളിലും ഉണ്ടായിരുന്നു.  ഇതിനിടെ മഗല്ലന്റെ യാത്ര മുടക്കുവാൻ പോർട്ടുഗൽ രാജാവ് പിന്നാലെ കുറെ കപ്പലുകളെ അയയ്ക്കുകയും ചെയ്തു. ഇതൊന്നും പോരാഞ്ഞിട്ട് യാത്രക്കിടെ രണ്ടിൽ കൂടുതൽ തവണ മഗല്ലന് നേർക്ക് വധശ്രമവും ഉണ്ടായി. മഗല്ലന്റെ കാലത്ത് തെക്കേ അമേരിക്കക്ക്  അപ്പുറമുള്ള പസഫിക് സമുദ്രത്തെക്കുറിച്ച് വലിയ വിവരങ്ങളൊന്നും  യുറോപ്യൻസിന് അറിയില്ലായിരുന്നു. സൗത്ത്  സീ എന്നായിരുന്നു പസഫിക് അന്ന് അറിയപ്പെട്ടിരുന്നത്. മഗല്ലനാണ് പസഫിക് എന്ന പേര് നൽകിയത്. തെക്കേ അമേരിക്കയിൽ മഗല്ലൻ കണ്ട പല ജനവിഭാഗങ്ങളിൽ നിന്നും ഒന്നോ രണ്ടോ പേരെ മഗല്ലൻ പിടികൂടി  കപ്പലിൽ തടവുകാരായി പാർപ്പിച്ചിരുന്നു. തിരികെ ചെല്ലുമ്പോൾ സ്‌പെയിനിലെ രാജാവിനെ കാണിക്കുവാനായിരുന്നു അത്.  ഇതിനും പുറമെ ഇന്നത്തെ ബ്രസീലിലെ റിയോയിൽ നിന്നും ഒരു ഏഴു വയസുകാരൻ ബാലനും മഗല്ലന്റെ സംഘത്തിൽ ഉണ്ടായിരുന്നു. ഒരു യൂറോപ്യന്, തെക്കേ അമേരിക്കൻ സ്ത്രീയിലുണ്ടായ ആദ്യകുട്ടിയായിരുന്നു അത്.

 ശേഷം പസഫിക് മറികടന്ന് മഗല്ലനും കൂട്ടരും ഇന്നത്തെ ഫിലിപ്പീൻസിൽ എത്തിച്ചേർന്നു. എന്നാൽ അവിടെയുള്ള ഒരു ദ്വീപായ മക്റ്റാനിലെ (Mactan) രാജാവായ ലാപു-ലാപുവുമായുള്ള (Lapulapu) യുദ്ധത്തിൽ 1521 ഏപ്രിൽ 27 ന് മഗല്ലൻ വധിക്കപ്പെടുകയാണ്  ഉണ്ടായത്. ഇക്കൂട്ടത്തിലും പിന്നീട് നടന്ന മറ്റൊരു കലാപത്തിലും  അദ്ദേഹത്തിന്റ മകനും, ബന്ധുക്കളും കൊല്ലപ്പെട്ടു. അതായത് മഗല്ലൻ ലോകം ചുറ്റി സഞ്ചരിച്ചില്ല, പകരം യാത്ര പൂർത്തിയാക്കുന്നതിന് മുൻപ്, ഏതാണ്ട് പകുതിക്ക് വെച്ച് അദ്ദേഹം വധിക്കപ്പെടുകയാണുണ്ടായത്. അവസാനം അദ്ദേഹത്തിന്റെ അഞ്ചു കപ്പലുകളിൽ ഒന്നായ വിക്ടോറിയ 1522 സ്പെറ്റംബറിൽ സ്‌പെയിനിൽ എത്തിച്ചെന്നു. യാത്ര തുടങ്ങിയ ഏതാണ്ട് 270 ആളുകളിൽ വെറും 18 പേർ മാത്രമാണ് ലോകം ചുറ്റി തിരികെ വന്നത്. ഹ്വാൻ സെബാസ്റ്റിയൻ എൽക്കാനോ (Juan Sebastián Elcano) ആയിരുന്നു തിരിച്ചെത്തിയ വിക്ടോറിയയുടെ ക്യാപ്റ്റൻ. ചുരുക്കത്തിൽ മഗല്ലൻ ലോകം ചുറ്റിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഒരു കപ്പലും, കൂടെയുണ്ടായിരുന്ന 18 പേരും കടൽമാർഗം ലോകം ഒരു തവണ ചുറ്റി തിരികെ വന്നു.

Popular

Secrets of the Neanderthals!

എന്തെല്ലാം വേർതിരിവുകളാണ് നാം മനുഷ്യർക്കിടയിൽ ഉള്ളത്? ജാതി, മതം, ഭാഷ, രാജ്യം, നിറം, ലിംഗം അങ്ങിനെ ഒട്ടനവധികാര്യങ്ങളിൽ നമ്മുക്കിടയിൽ വേർതിരിവുകളുണ്ട്. ഓർക്കുക, നമ്മൾ ഒരൊറ്റ ജീവിവർഗ്ഗമാണ്, ഹോമോ സാപ്പിയൻസ്. പക്ഷേ എന്നിട്ടും നമ്മുക്കിടയിൽ ഇത്തരം വേർതിരിവുകൾ നിലനിൽക്കുന്നു. പ്രകൃതിയുടെ ഭംഗി തന്നെ ഈ വിത്യാസങ്ങൾ തന്നെയാണ്. പക്ഷേ ആ വ്യത്യാസങ്ങളെ പരസ്പരം വെറുക്കുവാനുള്ള കാരണങ്ങളായിട്ടാണ് നാം കരുതുന്നത്. ഒരേ വർഗ്ഗത്തിൽപ്പെട്ട മനുഷ്യരെ ചെറിയ വ്യത്യാസങ്ങളുടെ പേരിൽ നമുക്ക് സ്നേഹിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ നമ്മിൽപ്പെടാത്ത മറ്റൊരു മനുഷ്യവർഗ്ഗം ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഭാഗ്യത്തിന് ഇന്ന് നമ്മോടൊപ്പം ജീവിക്കുവാൻ മറ്റൊരു മനുഷ്യ വർഗ്ഗം ഇന്നീഭൂമിയിൽ അവശേഷിച്ചിട്ടില്ല. എന്നാൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല സ്ഥിതി. അന്ന് ഈ ഭൂമിയിൽ നമ്മോടൊപ്പം മറ്റ് മനുഷ്യവർഗ്ഗങ്ങൾക്കൂടി ജീവിച്ചിരുന്നു. അവരെ ആർക്കെയക്ക് ഹ്യൂമൻസ് (Archaic humans) എന്നാണ് വിളിക്കുന്നത്. അക്കൂട്ടത്തിൽപ്പെട്ട ഡെനിസവൻ (Denisovan) എന്ന മനുഷ്യവർഗ്ഗം ന്യൂ ഗിനിയിലും (New Guinea) പരിസരങ്ങളിലും ഏതാ...

നെപ്പോളിയനെ മുയലുകൾ ആക്രമിച്ചപ്പോൾ!

ലോകത്തിന്നുവരെ ജീവിച്ചിരുന്ന മിലിട്ടറി ലീഡേഴ്സിൽ അഗ്രഗണ്യനായിരുന്നു നെപ്പോളിയൻ എന്നത്തിൽ ആർക്കും സംശയമില്ല. അദ്ദേഹത്തിന്റ യുദ്ധതന്ത്രങ്ങളും, നയങ്ങളും, മൂർച്ചയുള്ള സ്വഭാവരീതികളും സമാനതയില്ലാത്തത് തന്നെയാണ്. അവസാനം അദ്ദേഹം ഫ്രാൻസിന്റെ ചക്രവർത്തിയാകുകയും നീണ്ട 12 വർഷങ്ങൾ അധികാരത്തിലിരിക്കുകയും ചെയ്തു. ഈ കാലയളവിൽ അദ്ദേഹം ഫ്രഞ്ച് ജനതയ്ക്കും, സർക്കാരിനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ഫ്രഞ്ച് ഗവർമെന്റിനെ ഏകീകൃതമാക്കിയതും, വിദ്യാഭ്യാസനയങ്ങളിൽ മാറ്റം വരുത്തിയതും, സയൻസിനും, കലകൾക്കും കൂടുതൽ പണം അനുവദിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ഭരണകാലനേട്ടങ്ങളാണ്. നെപ്പോളിയന്റെ യുദ്ധ തന്ത്രങ്ങൾ ഇന്നും സൈനികക്ളാസുകളിൽ ചർച്ചാവിഷയമാണ്. പക്ഷെ ഇങ്ങനെയൊക്കെയുള്ള സാക്ഷാൽ നെപ്പോളിയനെ ഒരുകൂട്ടം മുയലുകൾ തുരത്തിയോടിച്ചു എന്ന് പറഞ്ഞാൽ നമ്മുക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നും. 1807 ലാണ് സംഭവം. ആ വർഷമാണ് ഫ്രഞ്ച് ഭരണകൂടം, റഷ്യൻ സാമ്രാജ്യവുമായി ഒരു സമാധാനക്കരാർ (Treaty of Tilsit)  ഒപ്പുവെച്ചത്. അതോടുകൂടി ഫ്രാൻസും റഷ്യയും തമ്മിൽ വര്ഷങ്ങളായി നിലനിന്നിരുന്ന സംഘർഷത്തിന് അവസാനമുണ്ടാവുകയും ചെയ്തു. അത്  തന്റെ ഭരണകാലത്തെ വല...

നൈലിന്റെ ഉത്ഭവം തേടിയുള്ള യാത്ര! Season 2

1861 മെയ് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു പകൽ. നൂബിയൻ മരുഭൂമിയിലെ കൊരോസ്കൊയിൽ നിന്നും തെക്കോട്ട് നീളുന്ന ക്യാരവാൻ റൂട്ടിൽ രണ്ടോ മൂന്നോ ഒട്ടകങ്ങൾ മാത്രമുള്ള ഒരു ചെറുസംഘം സാവധാനം നീങ്ങുന്നുണ്ട്. ഈ വഴികളിലൂടെ സാധാരണ പോകുന്ന കച്ചവടസംഘങ്ങളുടെയത്ര ആൾബലമോ, ഒട്ടകങ്ങളോ ഇക്കൂട്ടത്തിൽ കാണ്മാനില്ല. നീളമുള്ള താടിയും, പരുക്കൻ മുഖവുമുള്ള ഒരു ഇംഗ്ലീഷുകാരനാണ് ഏറ്റവും മുന്നിലുള്ള ഒട്ടകത്തിന്റെ പുറത്തുള്ളത്. അതിന്റെയും മുന്നിൽ സംഘത്തിലെ ദ്വിഭാഷിയായ മുഹമ്മദ് കാൽനടയായി നീങ്ങുന്നുണ്ട്. എന്നാൽ പൊടുന്നനെ പുറകിലുണ്ടായിരുന്ന ഒട്ടകം വേഗതകൂട്ടി ഏറ്റവും മുന്നിലെത്തിയ ശേഷം എല്ലാവരെയും പിന്നിലാക്കി അതിവേഗം മുന്നോട്ട് കുതിച്ചു. അക്കാലത്തെ ആഫ്രിക്കൻ ദൃശ്യങ്ങളിൽ ഏറ്റവും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു ആ കാഴ്ച. കാരണം ഇപ്പോൾ മുന്നിൽക്കയറിയ ഒട്ടകത്തെ അതിന്റെ മുകളിലിരുന്ന് നിയന്ത്രിച്ചിരുന്നത് ഒരു യൂറോപ്യൻ വനിതയായിരുന്നു.  “സാബ്, പൊടിക്കാറ്റ് വരുന്നുണ്ട്. അങ്ങയുടെ ഭാര്യയോട് വേഗത കുറച്ച് നമ്മുടെയൊപ്പം സഞ്ചരിക്കുവാൻ പറയൂ.” മുഹമ്മദ് തന്റെ യജമാനനോട് ഉറക്കെ വിളിച്ചുപറഞ്ഞു. അത് കേട്ട് രണ്ടാമത്തെ ഒട്ടകത്തിന്റെ പ...