Skip to main content

ചിത്രകഥകളുടെ കഥ!

പൂമ്പാറ്റ , ബാലരമ , ബാലമംഗളം , ബാലഭൂമി , കുട്ടികളുടെ ദീപിക ...... തുടങ്ങിയവയിലേതെങ്കിലും ഒരെണ്ണമാവണം നമ്മുടെ കുഞ്ഞുകൈകളിൽ ആദ്യമെത്തിയ പുസ്തകങ്ങൾ . എന്നാൽ ഇത് കൈയ്യിൽ കിട്ടിയാലോ ? ആദ്യം നോക്കുക അതിനുള്ളിലെ ചിത്രകഥകളാവും . കപീഷും , ഡിങ്കനും , കാലിയയുമൊക്കെ നമ്മുടെ സൂപ്പർ ഹീറോകളായിരുന്ന ഒരു കാലം . വീണ്ടുമൊരിക്കൽ കൂടി അവരെ വായിച്ചപ്പോൾ തോന്നിയ കൗതുകമാണ് ചിത്രകഥകളുടെ ചരിത്രത്തിലേക്കൊന്ന് ഊളിയിടുവാൻ എന്നെ പ്രേരിപ്പിച്ചത് . 17,000 വർഷങ്ങൾക്ക് മുൻപ് ഫ്രാൻസിലെ ലെസോക്‌സ് ഗുഹകളിൽ മൃഗങ്ങളെ പോറിയിട്ട നമ്മുടെ ആ പൂർവ്വപിതാമഹൻ അന്നറിഞ്ഞോ താൻ വരക്കുന്നത് ഭൂമിയിലെ ആദ്യ ചിത്രകഥയാണെന്ന് ?  അവിടെ നിന്നും തുടങ്ങിയ ചിത്രകഥകൾ പിന്നീട് തൂണിലേയ്ക്കും , തുണിയിലേയ്ക്കും , കടലാസിലേയ്ക്കും മാറ്റി വരയ്ക്കപ്പെട്ടു . ഇന്ന് ടിവിയിൽ ആനിമേഷനുകൾ കാണുമ്പോൾ  നാമറിയണം ഈ  ചിത്രങ്ങളുടെ പുറകിൽ  ഇത്രയും വർഷത്തെ കഥകൾ ഒളിഞ്ഞിരുപ്പുണ്ടെന്ന് . 

ചിത്രങ്ങളിലൂടെ കഥപറയുന്ന രീതിയാണ് ചിത്രകഥകൾ . എന്നുമുതലാണ്  ഈ രീതിയിലുള്ള കഥപറച്ചിലുകൾ ആരംഭിച്ചത് എന്ന് വ്യക്തമായ രേഖകളൊന്നുമില്ലെങ്കിലും എവിടെയൊക്കെ പ്രാചീനനാഗരികതകൾ ഉടലെടുത്തുവോ അവിടെയൊക്കെ ഇത്തരം ചിത്രകഥകളുടെ തെളിവുകൾ ഗവേഷകർ കണ്ടെടുത്തിട്ടുണ്ട് .  കണ്ടുപിടിച്ചിട്ടുള്ളവയിൽ ഏറ്റവും പഴക്കം ചെന്ന ചിത്രകഥാ സൃഷ്ടി,  ഫ്രാൻസിലെ ലാസോക്‌സ് ഗുഹകളിലാണ് ഉള്ളത് . പതിനേഴായിരത്തോളം വർഷങ്ങൾ പഴക്കമുള്ള ഈ  ഗുഹയിലെ ചിത്രങ്ങൾ അനേകം തലമുറകൾ പലപ്പോഴായി വരച്ച് ചേർത്തതാണ് . ഇങ്ങനെ അവർ വരച്ചുചേർത്ത ആറായിരത്തോളം ചിത്രങ്ങൾ വേട്ടക്കഥകളെയാവാം സൂചിപ്പിക്കുന്നത് എന്നാണു ഗവേഷകർ കരുതുന്നത്.     പ്രചാരം സിദ്ധിച്ച , ഈജിപ്തിലെ ഹൈറോഗ്ലിഫുകൾ മാനവസംസ്കാരങ്ങളിലെ ആദ്യകാല ചിത്രകഥകളിലൊന്ന് തന്നെയാണ് . തലച്ചോറിലെ വിജനമായ കോണുകളിൽ വാക്കുകൾക്കൊപ്പം ചിത്രങ്ങളും ആലേഖനം ചെയ്‌താൽ അതെല്ലാം ഓർമ്മയുടെ സംഭരണിയിൽ മരിക്കുവോളം കെടാതെ നിൽക്കുമെന്ന തിരിച്ചറിവ് നമ്മുടെ ഏത് പിതാമഹനായിരിക്കണം ആദ്യമുണ്ടായത് ?

രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ റോമിൽ  നിർമ്മിതമായ ട്രാജൻ തൂൺ,  ചിത്രബിംബങ്ങളുടെ ആദ്യകാല വകഭേദമാണ് . ട്രാജൻ ചക്രവർത്തി, തന്റെ യുദ്ധവിജയങ്ങളാണ് ചിത്രങ്ങളിലൂടെ നമ്മെ വരച്ചുകാട്ടുന്നത് .  ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പിന്നീട് ലോകമെമ്പാടും ഇത്തരം ചിത്രരൂപങ്ങൾ സൃഷ്ടിക്കപ്പെട്ടു . ട്രാജൻ തൂണിൽ, ഒരു സംഭവത്തിന്റെ തുടർച്ചയായ ചിത്രങ്ങളാണ് വരച്ച് ചേർത്തിട്ടുള്ളെതെങ്കിൽ ഈജിപ്ഷ്യൻ ശിലകളിൽ ചിത്രങ്ങളും , വാക്കുകളും ഒരേപോലെ തന്നെ പ്രയോഗിച്ചിട്ടുണ്ട് .  

എന്നാൽ പതിനൊന്നാം നൂറ്റാണ്ടിലെത്തിയതോടു കൂടി ചിത്രലേഖനങ്ങൾ തൂണിൽ നിന്നും തുണിയിലേക്ക്  മാറ്റപ്പെട്ടു . ബയൂക്സ് റ്റാപ്സ്ട്രി എന്നാണ് ആ നിർമ്മിതിയുടെ പേര് .  എഴുപത് മീറ്ററോളം നീളമുള്ള ഒരു തുണിയിൽ തുടർച്ചയായി  അത്രയും തന്നെ ചിത്രങ്ങളും , കൂടെ ലാറ്റിൻ ഭാഷയിലുള്ള കുറിപ്പുകളും തുന്നിച്ചേർത്തിരിക്കുകയാണ് .  ഇതും,  പതിവുപോലെ തന്നെ മറ്റൊരു യുദ്ധചരിത്രം തന്നെയായിരുന്നു . എന്നാൽ ഇതിനും മൂന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഹാംബർഗിലെ ബിഷപ്പായിരുന്ന ഓസ്‌ക്കാർ , ബൈബിളിലെ ചില  രംഗങ്ങൾ മൃഗത്തോലുകളിൽ ചിത്രങ്ങളും  , ലാറ്റിൻ വാചകങ്ങളും ചേർത്ത്  നിർമ്മിച്ച് തുടങ്ങിയിരുന്നു . "പൗപ്പേഴ്‌സ് ബൈബിൾ"  എന്നാണ് ഇത്തരം സചിത്ര ബൈബിളുകൾ അറിയപ്പെട്ടിരുന്നത് .  പിന്നീട് ഇതിൽ നിറങ്ങളും ചേർത്തതോടെ അവയ്ക്ക് ഇന്നത്തെ ചിത്രകഥകളുടെ രൂപവും മാനവും കൈവന്നു .  ഇതിന് സമാന്തരമായി പള്ളികളിലെയും , കൊട്ടാരങ്ങളിലെയും ജനലുകളിലും  , വാതിലുകളിലും ഉണ്ടായിരുന്ന  ചില്ലുകളിൽ നിറക്കൂട്ടോടെ  ബൈബിൾ രംഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി . ക്രിസ്തുവിന്റെ ജനനരംഗമായിരുന്നു അന്നത്തെ കലാകാരന്മാരുടെ ഇഷ്ടവിഷയം . 

പക്ഷെ,  ഈജിപ്ഷ്യൻ  ഹൈറോഗ്ലിഫുകൾ മുതൽ പൗപ്പേഴ്‌സ് ബൈബിൾ വരെയുണ്ടായിരുന്ന നിർമ്മികൾ സാധാരണ ജനങ്ങളിലേയ്ക്ക് ഒരിക്കലും  എത്തിയിരുന്നില്ല . അച്ചടി വ്യാപകമായതോടുകൂടിയാണ് ചിത്രകഥകളുടെ സുവർണ്ണയുഗം ആരംഭിക്കുന്നത് .  ചിത്രങ്ങളുടെ മീതെ അക്ഷരങ്ങൾ ചേർക്കുക എന്നത്  അതിന് മുൻപ് വരെയും കലാകാരമാർക്ക് പ്രയാസം തന്നെയായിരുന്നു .  ആദ്യകാലങ്ങളിൽ മതപരമായ കാര്യങ്ങളിൽ മാത്രമാണ് അച്ചടിമഷി പുരണ്ടിരുന്നതെങ്കിലും പിന്നീട് ,  പതിനേഴാം നൂറ്റാണ്ടോട് കൂടി   രാഷ്ട്രീയവും ,  മനുഷ്യജീവിതങ്ങളും , കഥകളും  യന്ത്രങ്ങളിലും നിന്നും പുറത്തുവന്നു തുടങ്ങി .

 ഇക്കാലയളവിലാണ് , സംഭാഷങ്ങൾ സൂചിപ്പിക്കുവാനായി സ്പീച്ച് ബലൂണുകൾ ചിത്രങ്ങളുടെ കൂടെ ചേർക്കുവാൻ ആരംഭിച്ചത് . സത്യത്തിൽ ആറാം നൂറ്റാണ്ടിലെ മധ്യഅമേരിക്കൻ ലിഖിതങ്ങളിലും , രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് ചുരുളുകളിലും, ജോർദാനിലെ പ്രാചീന ഭിത്തികളിലും  ഇതിന്റെ പ്രാകൃത രൂപങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു .  പിന്നീട് സംസാരത്തിനും , ചിന്തകൾക്കും വ്യത്യസ്തമായ ബബിളുകൾ ഉപയോഗിച്ചു തുടങ്ങി .

എന്തായാലും , കോമിക്സുകൾ സാവധാനം പ്രചരിച്ചുതുടങ്ങി . ഇന്നത്തെ രീതിയിലുള്ള ചിത്രലേഖനങ്ങളുടെ ആദ്യപിതാക്കന്മാരിൽ പ്രഥമസ്ഥാനീയൻ വില്യം ഹോഗാർത്ത് ആണ് . ആയിരത്തി  എഴുന്നൂറുകളുടെ തുടക്കത്തിൽ എട്ട് ചിത്രങ്ങളുടെ ഒരു പരമ്പരതന്നെ അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി . പതുക്കെ പതുക്കെ വാരികകളും , പത്രങ്ങളും പ്രകാശം കണ്ടതോടെ  കോമിക്സുകൾ സാവധാനം രൂപം മാറിത്തുടങ്ങി.  The Glasgow Looking Glass,, ആണ് അറിയപ്പെടുന്നയിൽ വെച്ച് ആദ്യം അച്ചടിച്ചിറങ്ങിയ  കോമിക്സ്  മാഗസിൻ  എന്ന് പറയപ്പെടുന്നു . 1826 ൽ പുറത്തിറങ്ങിയ അതിലെ വിഷയം , ഫാഷനും, രാഷ്ട്രീയവും ആയിരുന്നു . അക്കാലയളവിലാണ് , പത്രങ്ങളിലും , വാരികകളും സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ചിത്രശകലങ്ങൾക്ക് കാർട്ടൂൺ എന്ന വിളിപ്പേർ ചാർത്തിക്കിട്ടിയത് .

കടലാസ് എന്നർഥമുള്ള ‘കാർട്ടോൺ’ എന്ന ഇറ്റാലിയൻ പദത്തിൽനിന്നാണ് ഹാസ്യചിത്രം എന്നർഥം വരുന്ന ‘കാർട്ടൂൺ’ എന്ന ഇംഗ്ളീഷ് പദമുണ്ടായത്. കാർട്ടൂൺ, പിന്നീട് ആനിമേഷന് വഴിമാറിയത് നമുക്കറിയാവുന്ന ചരിത്രമാണല്ലോ .  1841ൽ ‘പഞ്ച്’ എന്ന മാസികയുടെ പ്രസിദ്ധീകരണം ബ്രിട്ടണിൽ കാർട്ടൂണുകൾക്ക് നല്ല രീതിയിൽ പ്രചാരം നേടിക്കൊടുത്തു .  ഇതിനു തുല്യമായ സ്ഥാനമുള്ള മാസികകൾ ഓരോ രാജ്യത്തും വെവ്വേറെ കാലക്രമേണ പ്രകാശിതമായി.  അമേരിക്കയില്‍ മാഡ്. റഷ്യയില്‍ ക്രോക്കഡൈല്‍. ഇന്ത്യയില്‍ ശങ്കേഴ്‌സ് വീക്കിലി അതായിരുന്നു ക്രമം . 

കാർട്ടൂണുകളിൽ സ്ഥിരമായി ഒരു കഥാപാത്രം തുടർച്ചയായി  പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് 1884  ൽ അച്ചടിയാരംഭിച്ച ബ്രിട്ടീഷ് ഹാസ്യമാസികയായിരുന്ന Ally Sloper's Half Holiday, യിൽ ആയിരുന്നു .  Ally Sloper  എന്ന് തന്നെയായിരുന്നു ആ കഥാപാത്രത്തിന്റെ  പേര് . 

അങ്ങിനെ ഇരുപതാംനൂറ്റാണ്ട് പിറന്നുവീണു .  കാർട്ടൂണുകളിലെ സൂപ്പർ ഹീറോകൾ  സാവധാനം പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആദ്യ സൂപ്പർ  കഥാപാത്രമായ ടിൻടിൻ 1929 ൽ ഫ്രഞ്ച് പത്രത്താളുകളിൽ തന്റെ സാന്നിധ്യമറിയിച്ചു . 1934 ൽ മാൻഡ്രേക്ക് ദി മജീഷ്യനും പുറകെ ഫാന്റവും  എത്തിച്ചേർന്നു .  1938 ൽ ആക്ഷൻ കോമിക്സ് മാഗസിനിലൂടെ സൂപ്പർമാനും രംഗപ്രവേശം  ചെയ്തു . അതേ കാലയളവുകളിൽ ഡെന്നിസ് ദി മെനസും മനുഷ്യമനസുകളിൽ ഇടംതേടിയിരുന്നു .  ഇതേസമയം  ഭാഷയുടെ ഉത്ഭവം മുതൽ തന്നെ കാർട്ടൂണുകൾ തഴച്ചുവളർന്നിരുന്ന ജപ്പാനിൽ ഒട്ടനവധി മാഗസിനുകളും , കഥാപാത്രങ്ങളും ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . മാൻഗ എന്നായിരുന്നു ജപ്പാനിൽ കോമിക്സിന്റെ അപരനാമം . തഴച്ചുവളരുന്ന മാൻഗ , ജപ്പാനിൽ അനേകം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചൈന പോലുള്ള  അയൽരാജ്യങ്ങളിൽ ഗണ്യമായ സ്വാധീനം ചെലുത്തുകയും  ചെയ്തു .  ഒരേ കഥാപാത്രത്തിന്റെ തുടർച്ചയായുള്ള വരകൾ ചേർത്ത് ജപ്പാൻകാർ ആനിം എന്ന കാർട്ടൂൺ പരമ്പരകൾ സൃഷ്ടിക്കുകയും , അത് പിന്നീട് ഇഗ്ളീഷിൽ ആനിമേഷൻ എന്ന പേരിന് കാരണമാകുകയും ചെയ്തു . കോമിക് ബുക്കുകളെ ജപ്പാൻകാർ  റ്റാങ്കോബോൺ  എന്നാണ് വിളിക്കുന്നത് .  അതായത്, അമേരിക്കയിലെയും, യൂറോപ്പിലെയും , ജപ്പാനിലെയും കാർട്ടൂൺ ചരിത്രം തികച്ചും വിഭിന്നങ്ങളാണ് .

1938 മുതൽ 56 വരെയുള്ള കാലഘട്ടത്തെ കോമിക്സിന്റെ സുവർണ്ണകാലം എന്നാണ് വിളിക്കുന്നത് .

ഇപ്പോഴറിയപ്പെടുന്ന പേരുകളിലല്ലെങ്കിലും മാർവെൽ കോമിക്‌സും ,ഡിസി കോമിക്‌സും സ്ഥാപിതമായത്  ആ  സമയത്താണ് .  ക്യാപ്റ്റൻ മാർവെല്ലും , ക്യാപ്റ്റൻ അമേരിക്കയും , വണ്ടർ വുമണുമൊക്കെ അക്കാലയളവിലാണ് രംഗപ്രവേശനം ചെയ്തത് .  സൂപ്പർമാനും , ബാറ്റ്മാനുമൊക്കെ അന്ന് ഒന്നരമില്യൺ കോപ്പികൾ വരെ വിറ്റഴിഞ്ഞിരുന്നു !  ഇതേ സമയം അമേരിക്കയിൽ  തന്റെ ആനിമേഷൻ കഥാപാത്രങ്ങളുമായി സാക്ഷാൽ വാൾട്ട് ഡിസ്‌നി അരങ്ങുതകർക്കുകയായിരുന്നു . 1928 ൽ  സിനിമയ്ക്കായി  സൃഷ്ടിക്കപ്പെട്ട മിക്കി മൗസ് , 1930 ൽ ന്യൂസ്‌പേപ്പറുകളിൽ അച്ചടിച്ച് വന്നുതുടങ്ങി .  ഇക്കാലയളവുകളിൽ പ്രശസ്തരായ കാർട്ടൂൺ  കഥാപാത്രങ്ങളെ  അനുകരിച്ച് ഇതര പ്രസാധകർ സമാന കഥാപാത്രങ്ങളെ നിർമ്മിക്കുകയും അത് കാർട്ടൂൺ രംഗത്തെ പകർപ്പവകാശ യുദ്ധങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു .  1934 ലെ പത്രത്താളുകളിൽ പിൽക്കാലത്തെ വലിയ ഹിറ്റുകളിൽ ഒന്നായ മജീഷ്യനായ മാൻഡ്രേക്ക്,  ലീ ഫാക്കിന്റെ കരവിരുതിൽ പ്രത്യക്ഷപ്പെട്ടു . രണ്ടു വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഫാന്റവും പുറത്തിറക്കി . 1940 ൽ ടോം ആൻഡ് ജെറിയും കാർട്ടൂൺ ലോകത്തിലേയ്ക്ക് പിറന്നുവീണു .  ലോക കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്ന ഡേവിഡ് ലോ , ഇക്കാലയളവിലാണ് തന്റെ പ്രശസ്തമായ രാഷ്ട്രീയ കോമിക് സ്ട്രിപ്പുകൾ സൃഷ്ടിച്ചത് . 

ഇനി നമ്മുക്ക് ഭാരതത്തിലേക്ക് വരാം . തടികളിലും, കല്ലുകളിലും ശില്പങ്ങൾ കൊത്തിയിരുന്ന നാം കാർട്ടൂൺ ലോകത്തിന് അന്യരായിരുന്നില്ല  . 1947 ൽ ചന്ദാമാമ എന്നൊരു കാർട്ടൂൺ മാഗസിൻ തമിഴിലും, തെലുങ്കിലും  പിന്നീട് കന്നടയിലും ഇറങ്ങിയിരുന്നു .  രാമായണവും മഹാഭാരതവും പോലുള്ള  ഇതിഹാസങ്ങളിലെ കഥകളായിരുന്നു കുട്ടികൾക്ക് മനസിലാവും വിധം അതിൽ അച്ചടിച്ചിരുന്നത് . 1952 മുതൽ ഇത് മലയാളത്തിലും ലഭ്യമായിരുന്നു . അതെ വർഷം ഗുജറാത്തി ഭാഷയിൽ 

 രാമക്ടു  എന്ന മാഗസിനിൽ  രംഗ് ലഖുടി  എന്ന പേരിൽ ഒരു കോമിക് സ്ട്രിപ്പ് പ്രസിദ്ധീകരിച്ചിരുന്നു . പ്രശസ്തനായ ആബിദ് സുർതി ആയിരുന്നു അതിന്റെ സൃഷ്ടാവ് . ആദ്യ ഇന്ത്യൻ സൂപ്പർ ഹീറോ കാർട്ടൂൺ കഥാപാത്രം എന്ന് വിശേഷിപ്പിക്കാവുന്ന  ബഹാദൂറിനെയും , പിന്നീട് അച്ചടിയ്ക്കപ്പെട്ട, ഇൻസ്‌പെക്ടർ വിക്രം, ഇൻസ്‌പെക്ടർ ആസാദ് എന്നിവരെയും സൃഷ്ടിച്ചത്  ആബിദ് സുർതി  തന്നെയായിരുന്നു ! ടാർസന്റെ ഇന്ത്യൻ അനുകരണമായിരുന്ന ഷുജ എന്ന കഥാപാത്രവും ഇതേകൈകളാൽ തന്നെയാണ് രചിക്കപ്പെട്ടത് . നീണ്ട മുപ്പത് വർഷങ്ങളോളം തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ട് റെക്കോർഡിട്ട ദാബുജി എന്ന കഥാപാത്രവും  ആബിദ് സുർതിയുടെ തന്നെയാണ് .

1964 ൽ പ്രശസ്തരായ ഇന്ദ്രജാൽ കോമിക്സ്  രംഗത്ത് വന്നു . ഫാന്റവും , മാൻഡ്രേക്കും പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം .  പിന്നീട് മലയാളം ഉൾപ്പടെ പലഭാഷകളിൽ അവർ കോമിക്സുകൾ പ്രസിദ്ധീകരിച്ചു . 1971 ൽ  ചാച്ചാ ചൗധരി എന്ന കഥാപാത്രവുമായി പ്രാൺ കുമാർ ശർമയും കാർട്ടൂൺ രംഗത്ത് ചുവടുറപ്പിച്ചു . ആദ്യത്തെ തനി ഇന്ത്യൻ കോമിക് കഥാപാത്രമായി ചാച്ചാ ചൗധരിയെ ചിലർ വിശേഷിപ്പിക്കാറുണ്ട് . 1967ൽ  ഇന്ത്യൻ കാർട്ടൂൺ രംഗത്തെ ആകെമൊത്തം മാറ്റിമറിച്ചുകൊണ്ട് അനന്ത് പൈ , അമർചിത്രകഥകൾക്ക് തുടക്കം കുറിച്ചു . ആദ്യം ശ്രീകൃഷ്ണന്റെ കഥകളും, തുടർന്ന് രാമായണവും, മഹാഭാരതവും അവർ പ്രസിദ്ധീകരിച്ചു . കപീഷ് എന്ന അത്ഭുതവാലൻ കുരങ്ങും അദ്ദേഹത്തിന്റെ സൃഷ്ടിയാണ് .  അമർചിത്രകഥകൾക്ക് തൊട്ടുപിറകെ ,1978 ൽ  ഡയമണ്ട് കോമിക്സ് അവരുടെ സൂപ്പർ ഹീറോ ആയിരുന്ന ഫൗലാദി സിംഗിനെ അവതരിപ്പിച്ചു . രണ്ടു വർഷങ്ങൾക്ക് ശേഷം കുട്ടികൾക്ക് വേണ്ടി മാത്രമായുള്ള ഇന്ത്യൻ കോമിക്സ് മാഗസിൻ<strong> ട്വിങ്കിൾ</strong> , അനന്ത് പൈയുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു . ശുപ്പാണ്ടിയും, ശിക്കാരി ശംബുവും , കാലിയയും ട്വിങ്കിളിലാണ് ആദ്യമായി വെളിച്ചം കണ്ടത് . &nbsp;1987 ൽ സൂപ്പർ കമാൻഡോ ധ്രുവയുമായി രാജ് കോമിക്സ് ഈ രംഗത്ത് കാലെടുത്തുവെച്ചു .  പിന്നീടങ്ങോട്ട് മലയാളിയായ ജോർജ് അപ്പൂപ്പൻ മാത്തൻ വരെയുള്ളവർ കോമിക്സിന്റെ ആധുനിക മേഖലകൾ നമ്മുക്ക് പരിചയപ്പെടുത്തിത്തന്നു . രാഷ്ട്രീയ കാർട്ടൂൺ പ്രസ്ഥാനത്തിന്റെ പിതാവ് ശങ്കർ തന്നെയായിരുന്നു  ഇന്ത്യയിലെ കാർട്ടൂണുകളുടെ മുഖ്യപ്രചാരകൻ .  ഭാരതത്തിലെ ഒട്ടുമിക്ക കാർട്ടുണിസ്റ്റുകളുടെയും ഈറ്റില്ലം ശങ്കേഴ്സ് വീക്കിലി ആയിരുന്നു . പി.കെ.എസ് കുട്ടി, അബു എബ്രഹാം, ഒ.വി.വിജയന്‍, ടി.സാമുവല്‍, രംഗ, യേശുദാസന്‍, കേരളവര്‍മ്മ, ബി.എം.ഗഫൂര്‍ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകള്‍ ശങ്കറുടെ ശിഷ്യന്മാരായിരുന്നു . ഇതിനോടൊപ്പം ,  ദ് കോമൺ മാൻ എന്ന കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ച> ആർ.കെ. ലക്ഷ്മണിനെ നമ്മുക്ക് വിസ്മരിക്കാനാവില്ല. കൂടാതെ ഇന്ത്യയിൽ പോക്കറ്റ് കാർട്ടൂൺ സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചത് കേരളീയനായ സാമുവൽ ആയിരുന്നു . 

ഇനി നമ്മുടെ കേരളത്തിലേക്ക് വരാം . പൂർണ്ണമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ആഴ്ചപ്പതിപ്പുകളിലും വാരികകളിലുമാവണം ആദ്യകാല മലയാള കോമിക് ശകലങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് .  1919 ൽ വിദൂഷകൻ എന്ന മാസികയിൽ പ്രസിദ്ധീകരിച്ച മഹാക്ഷാമദേവത എന്ന കാർട്ടൂൺ ആണ് അറിയപ്പെടുന്നവയിൽ ഏറ്റവും ആദ്യത്തേത് (WIKI) . സഞ്ജയന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന ‘സഞ്ജയൻ’, ‘വിശ്വരൂപം’ എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയാണ് മലയാളത്തിലെ ആദ്യകാല കാർട്ടൂണുകൾ പുറത്തുവന്നത്.&nbsp; 1965 ൽ കുങ്കുമം വാരികയിൽ കാർട്ടൂൺ വരച്ച് തുടക്കമിട്ട  കെ സോമനാഥൻ നായരുടെ സൃഷ്ടിയായിരുന്നു , പിൽക്കാലത്ത് സിനിമയാക്കപ്പെട്ട CID നസീർ .  സിനിമയിലെന്നപോലെ നമ്മുടെ ആദ്യകാല കോമിക്സ് ചരിത്രത്തിനും തമിഴകവുമായി അഭേദ്യബന്ധമുണ്ട് . തമിഴിൽ പ്രസിദ്ധീകരിച്ചിരുന്ന മുത്തുകോമിക്സിലെ ഇരുമ്പുകൈ മായാവി അതേ പേരിലും പിന്നീട് 1972 ൽ  ഉരുക്കുകൈ മായാവി എന്ന പേരിലും മലയാളത്തിൽ എത്തിച്ചത് പാലക്കാടുകാരനായിരുന്ന കണ്ണാടി വിശ്വനാഥൻ ആയിരുന്നു .  അദ്ദേഹം തന്നെയാണ് അക്കാലത്തു സിഐഡി മൂസാ എന്ന ചിത്രകഥാ നായകനെ രംഗത്തെത്തിച്ചതും . യന്ത്രത്തോക്കിൽ നിന്നും പുറപ്പെടുന്ന  "ടമാർ പടാർ"  എന്ന ശബ്ദം വിശ്വനാഥന്റെ സംഭാവനയാണ് .  CID മഹേഷ് , CID മൈക്കിൾ , റോവോൾവർ റിംഗോ തുടങ്ങിയ കഥാപാത്രങ്ങളെയും അദ്ദേഹം സൃഷ്ടിച്ചിരുന്നു . അച്യുതൻ ബുക്ക്സ് ആയിരുന്നു ഇതെല്ലാം പ്രസിദ്ധീകരിച്ചിരുന്നത് .  ഇരുമ്പ്കൈ മായാവി, പിന്നീട് രഹസ്യ ദ്വീപ്, സർപ്പദ്വീപ് ,  മഞ്ഞുകട്ട രഹസ്യം എന്നീ പേരുകളിലും  പുറത്തിറങ്ങിയിരുന്നു .  ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പര സൃഷ്ടിച്ചത് സംവിധായകൻ അരവിന്ദൻ ആയിരുന്നു . 

 പി . എ വാരിയർ തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ പൂമ്പാറ്റയിൽ ആണ് ഇന്ന്  നാം കാണുന്ന പല കാർട്ടൂൺ കഥാപാത്രങ്ങളും വെളിച്ചംകണ്ടത് .  എൺപതുകളുടെ തുടക്കത്തിൽ ഇന്ദ്രജാൽ കോമിക്‌സും , ഉരുക്ക്കൈ മായാവിയുമായി 1982 ൽ  റീഗൽ കോമിക്‌സും മലയാള  കോമിക്സ് രംഗത്തേക്ക്  എത്തിച്ചേർന്നു . തുടർന്ന് മോഡസ്റ്റി ബ്ലൈസും , ജെയിംസ് ബോണ്ടും റീഗൽ പ്രസിദ്ധീകരിച്ചു . ഇതിനോടൊപ്പം വിദ്യാർത്ഥിമിത്രവും കോമിക്സുകൾ പ്രസിദ്ധീകരിച്ചിരുന്നു .  ഇതിനോടൊപ്പവും പത്രങ്ങളിൽ പല ഭാഗങ്ങളായും, ബാലരമ , ബാലമംഗളം , പൂമ്പാറ്റ, യുറീക്ക, കുട്ടികളുടെ ദീപിക , മലർവാടി , തളിര്, തത്തമ്മ, ബാലഭൂമി,  തുടങ്ങിയ കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ വഴിയും ഡിങ്കൻ , കപീഷ്, മക്കു , ശിക്കാരി ശംഭു , സൂത്രൻ , കാലിയ , മായാവി , ശുപ്പാണ്ടി, ഡിറ്റക്ടീവ് വിക്രം, നസിറുദ്ദീന്‍ ഹോജ , പപ്പൂസ്, മന്ത്രിയുടെ തന്ത്രങ്ങൾ , വാംബ, വിക്കി , ജമ്പനും തുമ്പനും, മൃഗാധിപത്യം വന്നാൽ, കലൂലൂ , കാട്ടിലെ കിട്ടൻ, റോബി ദി റോബോട്ട്, ഇടിയൻ മുട്ടൻ, ജിമ്പാലു, ആനമൊട്ട, മാജിക് മാലു , മീശമാർജ്ജാരൻ, ഇ - മാൻ,  മല്ലനുണ്ണിയും വില്ലനുണ്ണിയും, സൈലൻറ് വാലൻ, കുഞ്ചൂസ് തുടങ്ങിയ കഥാപാത്രങ്ങൾ ജനിച്ചു .   1990 ൽ റീഗൽ വീണ്ടും മാൻഡ്രേക്കും , ഫാന്റവുമായി മലയാളികളുടെ ഇടയിലേക്കിറങ്ങി വന്നു . ഇതിനിടയിൽ കാർട്ടൂണിസ്റ്റ്; ടോംസ് , തന്റെ ഹാസ്യചിത്രകഥയായ ബോബനും മോളിയും വഴി , മലയാളികളുടെ ഇടയിൽ പ്രത്യേകസ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു

കാർട്ടൂണുകൾ പത്രങ്ങൾവഴിയും , വാരികകൾ വഴിയും സ്ഥാനമുറപ്പിച്ചപ്പോൾ , മലയാളത്തിലെ കോമിക്സ് രംഗം പിന്നീട്  ക്ഷീണത്തിന്റെ പാതയിലായിരുന്നു .കമ്പ്യൂട്ടർ ഗെയിമുകളുടെ വരവ് കോമിക്സ് ബുക്കുകൾ സാരമായി ബാധിച്ചു എന്നാണ് കരുതപ്പെടുന്നത് .   കൂടുതൽ വായനക്കാരെ ലക്ഷ്യമിട്ടുകൊണ്ട് എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ശനി അമേരിക്കയിൽ കോമിക് ബുക്ക് ഡേ ആയി ഇപ്പോൾ ആഘോഷിക്കുന്നുണ്ട് .  നമ്മുക്കും ആവേശത്തിന് വകയുണ്ട്  . ഇക്കഴിഞ്ഞ   2019 മാർച്ച് പതിനഞ്ചിന് റീഗൽ കോമിക്സ്, ഫാന്റത്തിനും മാൻഡ്രേക്കിനും ഒരു പുതുജന്മം നല്കിത്  മലയാളകോമിക്സ് രംഗം വീണ്ടും സജീവമാക്കുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം .

Popular

Secrets of the Neanderthals!

എന്തെല്ലാം വേർതിരിവുകളാണ് നാം മനുഷ്യർക്കിടയിൽ ഉള്ളത്? ജാതി, മതം, ഭാഷ, രാജ്യം, നിറം, ലിംഗം അങ്ങിനെ ഒട്ടനവധികാര്യങ്ങളിൽ നമ്മുക്കിടയിൽ വേർതിരിവുകളുണ്ട്. ഓർക്കുക, നമ്മൾ ഒരൊറ്റ ജീവിവർഗ്ഗമാണ്, ഹോമോ സാപ്പിയൻസ്. പക്ഷേ എന്നിട്ടും നമ്മുക്കിടയിൽ ഇത്തരം വേർതിരിവുകൾ നിലനിൽക്കുന്നു. പ്രകൃതിയുടെ ഭംഗി തന്നെ ഈ വിത്യാസങ്ങൾ തന്നെയാണ്. പക്ഷേ ആ വ്യത്യാസങ്ങളെ പരസ്പരം വെറുക്കുവാനുള്ള കാരണങ്ങളായിട്ടാണ് നാം കരുതുന്നത്. ഒരേ വർഗ്ഗത്തിൽപ്പെട്ട മനുഷ്യരെ ചെറിയ വ്യത്യാസങ്ങളുടെ പേരിൽ നമുക്ക് സ്നേഹിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ നമ്മിൽപ്പെടാത്ത മറ്റൊരു മനുഷ്യവർഗ്ഗം ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഭാഗ്യത്തിന് ഇന്ന് നമ്മോടൊപ്പം ജീവിക്കുവാൻ മറ്റൊരു മനുഷ്യ വർഗ്ഗം ഇന്നീഭൂമിയിൽ അവശേഷിച്ചിട്ടില്ല. എന്നാൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല സ്ഥിതി. അന്ന് ഈ ഭൂമിയിൽ നമ്മോടൊപ്പം മറ്റ് മനുഷ്യവർഗ്ഗങ്ങൾക്കൂടി ജീവിച്ചിരുന്നു. അവരെ ആർക്കെയക്ക് ഹ്യൂമൻസ് (Archaic humans) എന്നാണ് വിളിക്കുന്നത്. അക്കൂട്ടത്തിൽപ്പെട്ട ഡെനിസവൻ (Denisovan) എന്ന മനുഷ്യവർഗ്ഗം ന്യൂ ഗിനിയിലും (New Guinea) പരിസരങ്ങളിലും ഏതാ...

നെപ്പോളിയനെ മുയലുകൾ ആക്രമിച്ചപ്പോൾ!

ലോകത്തിന്നുവരെ ജീവിച്ചിരുന്ന മിലിട്ടറി ലീഡേഴ്സിൽ അഗ്രഗണ്യനായിരുന്നു നെപ്പോളിയൻ എന്നത്തിൽ ആർക്കും സംശയമില്ല. അദ്ദേഹത്തിന്റ യുദ്ധതന്ത്രങ്ങളും, നയങ്ങളും, മൂർച്ചയുള്ള സ്വഭാവരീതികളും സമാനതയില്ലാത്തത് തന്നെയാണ്. അവസാനം അദ്ദേഹം ഫ്രാൻസിന്റെ ചക്രവർത്തിയാകുകയും നീണ്ട 12 വർഷങ്ങൾ അധികാരത്തിലിരിക്കുകയും ചെയ്തു. ഈ കാലയളവിൽ അദ്ദേഹം ഫ്രഞ്ച് ജനതയ്ക്കും, സർക്കാരിനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ഫ്രഞ്ച് ഗവർമെന്റിനെ ഏകീകൃതമാക്കിയതും, വിദ്യാഭ്യാസനയങ്ങളിൽ മാറ്റം വരുത്തിയതും, സയൻസിനും, കലകൾക്കും കൂടുതൽ പണം അനുവദിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ഭരണകാലനേട്ടങ്ങളാണ്. നെപ്പോളിയന്റെ യുദ്ധ തന്ത്രങ്ങൾ ഇന്നും സൈനികക്ളാസുകളിൽ ചർച്ചാവിഷയമാണ്. പക്ഷെ ഇങ്ങനെയൊക്കെയുള്ള സാക്ഷാൽ നെപ്പോളിയനെ ഒരുകൂട്ടം മുയലുകൾ തുരത്തിയോടിച്ചു എന്ന് പറഞ്ഞാൽ നമ്മുക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നും. 1807 ലാണ് സംഭവം. ആ വർഷമാണ് ഫ്രഞ്ച് ഭരണകൂടം, റഷ്യൻ സാമ്രാജ്യവുമായി ഒരു സമാധാനക്കരാർ (Treaty of Tilsit)  ഒപ്പുവെച്ചത്. അതോടുകൂടി ഫ്രാൻസും റഷ്യയും തമ്മിൽ വര്ഷങ്ങളായി നിലനിന്നിരുന്ന സംഘർഷത്തിന് അവസാനമുണ്ടാവുകയും ചെയ്തു. അത്  തന്റെ ഭരണകാലത്തെ വല...

നൈലിന്റെ ഉത്ഭവം തേടിയുള്ള യാത്ര! Season 2

1861 മെയ് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു പകൽ. നൂബിയൻ മരുഭൂമിയിലെ കൊരോസ്കൊയിൽ നിന്നും തെക്കോട്ട് നീളുന്ന ക്യാരവാൻ റൂട്ടിൽ രണ്ടോ മൂന്നോ ഒട്ടകങ്ങൾ മാത്രമുള്ള ഒരു ചെറുസംഘം സാവധാനം നീങ്ങുന്നുണ്ട്. ഈ വഴികളിലൂടെ സാധാരണ പോകുന്ന കച്ചവടസംഘങ്ങളുടെയത്ര ആൾബലമോ, ഒട്ടകങ്ങളോ ഇക്കൂട്ടത്തിൽ കാണ്മാനില്ല. നീളമുള്ള താടിയും, പരുക്കൻ മുഖവുമുള്ള ഒരു ഇംഗ്ലീഷുകാരനാണ് ഏറ്റവും മുന്നിലുള്ള ഒട്ടകത്തിന്റെ പുറത്തുള്ളത്. അതിന്റെയും മുന്നിൽ സംഘത്തിലെ ദ്വിഭാഷിയായ മുഹമ്മദ് കാൽനടയായി നീങ്ങുന്നുണ്ട്. എന്നാൽ പൊടുന്നനെ പുറകിലുണ്ടായിരുന്ന ഒട്ടകം വേഗതകൂട്ടി ഏറ്റവും മുന്നിലെത്തിയ ശേഷം എല്ലാവരെയും പിന്നിലാക്കി അതിവേഗം മുന്നോട്ട് കുതിച്ചു. അക്കാലത്തെ ആഫ്രിക്കൻ ദൃശ്യങ്ങളിൽ ഏറ്റവും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു ആ കാഴ്ച. കാരണം ഇപ്പോൾ മുന്നിൽക്കയറിയ ഒട്ടകത്തെ അതിന്റെ മുകളിലിരുന്ന് നിയന്ത്രിച്ചിരുന്നത് ഒരു യൂറോപ്യൻ വനിതയായിരുന്നു.  “സാബ്, പൊടിക്കാറ്റ് വരുന്നുണ്ട്. അങ്ങയുടെ ഭാര്യയോട് വേഗത കുറച്ച് നമ്മുടെയൊപ്പം സഞ്ചരിക്കുവാൻ പറയൂ.” മുഹമ്മദ് തന്റെ യജമാനനോട് ഉറക്കെ വിളിച്ചുപറഞ്ഞു. അത് കേട്ട് രണ്ടാമത്തെ ഒട്ടകത്തിന്റെ പ...